ബാന്ദ്ര: മരണപ്പെട്ട പിതാവിൻ്റെ പിഎഫ് ചോദിച്ചെത്തിയ യുവതിയെ എച്ച്ആർ മാനേജർ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായി പരാതി. പി എഫ് നൽകണമെങ്കിൽ പകരം ലൈംഗിക ബന്ധത്തിന് തയ്യാറാകണമെന്ന് മാനേജർ പറഞ്ഞതായും ബാന്ദ്ര സ്വദേശിനിയായ 23 കാരി പരാതിയിൽ പറയുന്നു. തുടർന്ന് സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന മാനേജർക്കെതിരെ പോലീസ് കേസെടുത്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെയും വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇയാൾ യുവതിയുമായി നടത്തിയ സംഭാഷണങ്ങളുടെ തെളിവുകളും പോലീസിന് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല എന്നാണ് വിവരം. ഇളയ സഹോദരനും മുത്തശ്ശിക്കുമൊപ്പം താമസിക്കുന്ന യുവതി വീട്ടുജോലി ചെയ്താണ് കുടുംബം നോക്കുന്നത്. യുവതിയുടെ മാതാപിതാക്കൾ വിവാഹ മോചിതരാണ്. 2015ൽ ഇവർക്ക് 15 വയസ്സുള്ളപ്പോഴാണ് പിതാവ് മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി.