തിരുവനന്തപുരം: കിളിമാനൂരിൽ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ. വെള്ളല്ലൂർ, മാത്തയിൽ സ്വദേശി ജോൺസൻ (54) ആണ് കിളിമാനൂർ പോലീസിൻ്റെ പിടിയിലായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
രാവിലെ 10 മണിക്ക് വീട്ടിൽ നിന്നും ട്യൂഷൻ സെൻ്ററിലേക്ക് നടന്ന് പോകുകയായിരുന്ന പെൺകുട്ടിയെ ട്യൂഷൻ സെൻ്ററിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് പ്രതി കാറിൽ കയറ്റി കൊണ്ടുപോയി വിജനമായ സ്ഥലത്തുവെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
പെൺകുട്ടി ചെറുത്തു നിന്ന് ബഹളം വച്ചതോടെ പ്രതി ട്യൂഷൻ സെൻ്ററിന് സമീപം പെൺകുട്ടിയെ ഇറക്കിവിട്ട ശേഷം കടന്നു കളഞ്ഞു. ട്യൂഷൻ സെൻ്ററിലെ അധ്യാപകനോട് കുട്ടി സംഭവത്തെ കുറിച്ച് പറയുകയും തുടർന്ന് അധ്യാപകന് രക്ഷിതാക്കൾക്ക് വിവരം നൽകുകയുമായിരുന്നു.
തുടര്‍ന്ന് രക്ഷിതാക്കൾ കിളിമാനൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്ത പ്രതിയെ കോടതയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കിളിമാനൂർ എസ്എച്ച്ഒ ബി.ജയൻ്റെ നേതൃത്വത്തിൽ എസ്ഐമാരായ രാജികൃഷ്ണ, ഷാനവാസ്, താഹിറുദ്ദീൻ സിപിഒ ശ്രീരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.