കുമളി: ഇടുക്കി ജില്ലയിലെ കുമളിയിൽ വിരമിച്ച എസ്ഐയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നും വൻ കഞ്ചാവ് ശേഖരം പിടികൂടി. വിരമിച്ച എസ് ഐ ഈപ്പൻറെ വീടിനു താഴ് ഭാഗത്തെ പുരയിടത്തിൽ നിന്നാണ് കഞ്ചാവും പ്രതികളും പിടിയിലായത്. സംഭവത്തിൽ ആന്ധ്രയിൽ നിന്നും ഇങ്ങോട്ടേക്ക് കഞ്ചാവ് എത്തിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
സ്ഥലത്തിന്റെ ഉടമയായ മുൻ എസ്ഐ ഈപ്പൻ വർഗീസിന് കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. മുൻ എസ്ഐയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നും കാറിൽ കടത്തിക്കൊണ്ടു വന്ന പതിനെട്ടേകാൽ കിലോ കഞ്ചാവ് പോലീസ് പിടികൂടുകയായിരുന്നു. സാമ്പത്തവം നടന്നത് ബുധനാഴ്ച രാത്രി 11 മണിയോടെയാണ്. ഇടുക്കി ജില്ല പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും കുമളി പോലീസും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്.
കേസിൽ കുമളി ഒന്നാം മൈൽ വാഴക്കുന്നത്ത് വീട്ടിൽ മുഹമ്മദ് ബഷീർ മുസലിയാർ, അമരാവതി രണ്ടാം മൈൽ സ്വദേശി നഹാസ് ഇ നസീർ എന്നിവരാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംഘം പരിശോധന നടത്തിയത്. പ്രതികളെ ഡാൻസാഫ് സംഘം മഫ്തിയിൽ ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു എന്ന റിപ്പോർട്ട്. ശേഷം ഇവർ ആവശ്യക്കാരെന്ന വ്യാജേന പ്രതികളുമായി ബന്ധപ്പെട്ടാണ് കഞ്ചാവ് പിടികൂടിയത്. ഇവർ ആന്ധ്രായിലെ വിശാഖപട്ടണത്തു നിന്നുമാണ് കഞ്ചാവ് കാറിൽ കടത്തിക്കൊണ്ടു വന്നതിന്നാൻ അന്വേഷണ സംഘം പറയുന്നത്. കഞ്ചാവ് ഒൻപത് പൊതികളിലാക്കിയാണ് വാഹനത്തിൽ സൂക്ഷിച്ചിരുന്നത്.
കഞ്ചാവ് കുമളിയിലെത്തിച്ച് ചില്ലറ വിൽപ്പന നടത്താനായിരുന്നു ശ്രമമെന്നാണ് പോലീസ് പറയുന്നത്. ഇവർ കഴിഞ്ഞ കുറച്ചു നാളായി ഇത്തരത്തിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന് വിൽപ്പന നടത്തുന്നുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. ഇവരുടെ സംഘത്തിൽ എത്രപേർ ഉണ്ടെന്ന അന്വേഷണത്തിലാണ് സംഘം.