തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ മദ്രസാധ്യാപകന് 16 വർഷം കഠിന തടവും 60,000 രൂപ പിഴയും. നെടുമങ്ങാട് താലൂക്കിലെ കരകുളം ചെക്കക്കോണം, അഴിക്കോട്, മലയത്ത് പണയിൽ സജീന മൻസിൽ മുഹമ്മദ് തൗഫീഖ് (27) ആണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി കോടതി ജഡ്ജി എസ് രമേഷ് കുമാർ വിധിച്ചത്. പിഴ തുകയിൽ നിന്നും 50,000 രൂപ ഇരയ്ക്ക് നൽകണം. പിഴ ഒടുക്കിയില്ലെങ്കിൽ 9 മാസം അധിക കഠിനതടവ് കൂടി അനുഭവിക്കണമെന്ന് വിധി ന്യായത്തിൽ പറയുന്നു. 2019 ലാണ് കേസ് ആസ്പദമായ സംഭവം.
സമീപത്തുള്ള അറബിക് സ്കൂളിൽ അറബി പഠനത്തിനായി എത്തിയ എട്ടു വയസുകാരിയെ ക്ലാസിനകത്തു വച്ച് പ്രതി മറ്റാരും കാണാതെ പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്ത് പറയരുതെന്നും, പുറത്ത് പറഞ്ഞാൽ കുട്ടിയുടെ അമ്മയോട് വിവരങ്ങൾ പറയുമെന്നും പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തി. പേടി കാരണം കുട്ടി ആരോടും പറഞ്ഞില്ല. പലതവണയായി പ്രതി ഉപദ്രവിച്ചതായും കുട്ടി കോടതിയിൽ മൊഴി നൽകി. മകളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും സംശയം തോന്നിയ മാതാവ് ബന്ധുവിനോട് വിളിച്ച് പ്രതിയെ കുറിച്ച് വിവരം തിരക്കി. അപ്പോഴാണ് കുട്ടി മാതാവിനോട് വിവരങ്ങളെല്ലാം പറയുന്നത്. തുടർന്ന് വിളപ്പില്‍ശാല പൊലീസിൽ പരാതി നൽകുകയും കേസെടുക്കുകയും ആയിരുന്നു.