എറണാകുളം: കോതമംഗലത്ത് വീട്ടമ്മയെ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കള്ളാട് സ്വദേശി ഏലിയാസിൻ്റ ഭാര്യ സാറാമ്മ(72)യാണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് ഒന്നരയ്ക്കും മൂന്നരയ്ക്കുമിടയിലാണ് കൊലപാതകം നടന്നതെന്നാണ് വിവരം. ഈ സമയത്ത് സാറാമ്മ വീട്ടിൽ തനിച്ചായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ മരുമകളാണ് സാറാമ്മയെ വീടിനകത്ത് മരിച്ച നിലയിൽ ആദ്യം കണ്ടത്. മോഷണത്തിനിടെ നടന്ന കൊലപാതകമെന്നാണ് പോലീസ് നിഗമനം.
ഇരുമ്പുപോലുള്ള കനമുള്ള വസ്തുകൊണ്ട് തലയ്ക്കടിയേറ്റ് രക്തത്തില്‍ കുളിച്ച് നിലത്തുവീണ നിലയിലായിരുന്നു സാറാമ്മയുടെ മൃതദേഹം. തെളിവ് നശിപ്പിക്കാൻ മൃതദേഹത്തിന് ചുറ്റും മഞ്ഞൾപ്പൊടി വിതറിയിട്ടുണ്ട്. സാറാമ്മ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
കോതമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തും. പ്രദേശത്ത് ഈ രീതിയിലുള്ള സംഭവങ്ങൾ മുമ്പ് ഉണ്ടായിട്ടില്ലെന്നും കൃത്യമായ അന്വേഷണം ഉറപ്പാക്കുമെന്നും സ്ഥലത്തെത്തിയ ആന്റണി ജോൺ എം.എൽ.എ. പറഞ്ഞു.